ആലപ്പുഴ: പാതിരാമണൽ ടൂറിസം വികസനം ആലപ്പുഴയുടെ മുഖഛായ മാറ്റുമെന്ന് മന്ത്രി ഗണേഷ്കുമാർ. പാതിരാമണൽ ദ്വീപിൽ നടപ്പാക്കുന്ന കുട്ടനാട് സഫാരി, ആംഫി തിയേറ്റർ, സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം പാതിരാമണൽ ദ്വീപിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ടൂറിസത്തിൽ അപാരസാധ്യതകൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപാണ് പാതിരാമണൽ. മുഹമ്മ പഞ്ചായത്തിന് വലിയൊരു വരുമാന മാർഗമാണ് ദ്വീപിലെ ടൂറിസം വികസനം കൊണ്ടുവരുക.
മുൻപൊരിക്കൽ താനും ഭാര്യയും പാതിരാമണലിൽ ഊഞ്ഞാലിൽ ആടുന്ന വീഡിയോ കേരളമൊട്ടാകെ വലിയ വാർത്തയായി. ടൂറിസം രംഗത്ത് പാതിരാമണലിനുള്ള സാധ്യതയാണ് അത് അടയാളപ്പെടുത്തിയത്.
അന്നുമുതൽ മനസിൽ ചേക്കേറിയതാണ് ദ്വീപിന്‍റെ വികസനം. ഇപ്പോൾ അതിനൊരു അവസരം കിട്ടി. ആരെല്ലാം അകന്ന് നിന്നാലും ദ്വീപിലേക്ക് കേരളത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നു ആളെ കൊണ്ടുവരും. കെഎസ്ആർടിസിയുടെ ടൂറിസം സർവീസുകളുമായി ബന്ധപ്പെടുത്തി ദ്വീപിന്‍റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കും.
അതിനുള്ള പദ്ധതികളാണ് ദ്വീപിൽ നടപ്പാക്കുന്നത്. ഈ വികസന പദ്ധതി കണ്ണിലെ കൃഷ്ണ മണി പോലെ കാത്തുസൂക്ഷിക്കണ്ട ചുമതല നാട്ടുകാർക്കാണ്. ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കണം. ആരെങ്കിലും എതിർക്കാൻ വന്നാൽ നാട്ടുകാർ എതിർക്കണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി വനിതാ പിങ്ക് ബസുകൾ ഉൾപ്പെടെ 650 ബസുകൾ വാങ്ങുന്നതിന് ധാരണാപത്രമായി. എല്ലാ ഡിപ്പോകളിലും രണ്ട് ബസുകൾ വീതം നൽകും. എസി ഓർഡിനറി ബസുകൾ സർവീസ് തുടങ്ങുന്നതിനും തീരുമാനമുണ്ട്. എല്ലാ സോളാർ ബോട്ടുകളും എസി ആക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.